Tuesday 21 October 2008

ഫെമിനിസ്റ്റുകള്‍ മാത്രം സഞ്ചരിക്കുന്ന ബസ്‌.

പത്തു വറ്ഷങ്ങളുക്കു അപ്പുറം ,തിരുവനന്തപുരം നഗരം ..തിങ്കളാഴ്ച്ച രാവിലെ 8 മണി
കുട്ടിയെ ഏല്‍പ്പിച്ചു ജോലിക്കു പോവാന്‍ ഒരുങ്ങി,ഗേറ്റ്‌ അനങ്ങുന്നതും കാത്തു നില്‍ക്കുന്ന ഒരുവള്‍


ഹാവൂ..ശാന്ത എത്തി..
പ്രത്യക്ഷദൈവത്തൊടെന്ന പോലെ "എന്തേ ശാന്തെ വൈകിയതു" എന്നു വളരെ ഭവ്യതയോടെ ചോദിച്ചു..


അതു പിന്നെ മോട കെട്ടിയ്യോന്‍ കുറച്ചു ദിവസ്സിയായ്‌ വന്നിട്ടു, പെണ്ണു കരച്ചിലാ...
പിന്നെ ...ഹും ..രാവിലെ 6.30 നു പേയാടു നിന്നു സിറ്റിയിലെക്കു ബസില്‍ വരുന്ന ഒറ്റ പെണ്ണുങ്ങളുക്കും ഭറ്ത്താവില്ല ...ഇവക്കു പൈത്യം...


ശാന്ത അതു കയ്പ്പുള്ള സ്വരത്തില്‍ പറഞ്ഞിട്ടു ഒന്നു ചിരിച്ചു .....


ശാന്തയും ആ സൗഭാഗ്യം പണ്ടെ വേണ്ടെന്നു വച്ചിരിക്കുയാണു...ഉപേക്ഷിച്ചു കടന്നു കളഞ്ഞ ആ ഓട്ടോക്കാരനെ മറന്നു കളഞ്ഞേക്കാന്‍ മകളോടു പറഞ്ഞും കഴിഞ്ഞു...... അല്ലാ പിന്നെ....


ശാന്ത കൂടുതല്‍ അശാന്തയാവുന്നതിനു മുന്‍പു പടി കടന്നു.


6.30 നുള്ള ബസ്സിലാണു ശാന്തയടക്കമുള്ള അടുക്കള ജോലിക്കാരി പെണ്ണുങ്ങള്‍ തിരുവനന്തപുരം സിറ്റിയിലേക്കു എത്തുന്നതു...
രണ്ടോ മുന്നോ വറ്ഷത്തെ വിവാഹജീവിവിതം ഒന്നൊ രണ്ടൊ കുട്ടികള്‍ ...ഒരു ജോലിക്കും പോവാതെ ചിലറ്, സ്ത്രീധന ബാക്കി അങ്ങിനെ എന്തൊക്കെയോ കാരണങള്‍ പറഞ്ഞു കുടിച്ചു വന്നു ഭാര്യയെ തല്ലുന്നവര്‍ ,സഹികെടുമ്പോള്‍ ഒരു ദിവസം ധൈര്യപൂര്‍വ്വം വലിച്ചെറിഞ്ഞു സിറ്റിയിലേക്കു വണ്ടികയറും..


ഇതാണു മിക്കവരുടെയും പൂര്‍വകഥ .അവരുടെ കവിളിലെ കരിമംഗലങ്ങള്‍ കണ്ണിരുണങ്ങിയ പാടുകളാണെന്നു തോന്നും ..
ഈ ധൈര്യശാലികള്‍ തിരുവന്തപുരത്തിന്റെ പ്രതേയ്കതയായി തോന്നിയിട്ടുണ്ടു ,അവിടെ എല്ലാ ജാതിയിലും നില നിലക്കുന്ന മാതൃദായക്രമമാണെന്നു തോന്നുന്നു അവറ്ക്കി ധൈര്യം നല്‍കുന്നതു..വട്ക്കുന്നു വന്നവരെ ഈ ധൈര്യം അല്‍പം അത്ഭുതപ്പെടുത്താറുണ്ടു....


കണ്ണിലെ തിളക്കവും വായിലെ പല്ലും നഷ്ടപ്പെട്ടിട്ടും മുരുകനെ ഒരിക്കലും കുറ്റപ്പെടുത്താതെ അയാളൊടൊപ്പം എന്നെങ്കിലും പഴനിയില്‍ പോകണമെന്നു മാത്രമാണു അവലോസുപൊടി വറുക്കാന്‍ വരുന്ന വള്ളി ആഗ്രഹിച്ചിരുന്നതു .അറ്ദ്ധരാത്രിയിലെ സ്വാതന്ത്ര്യം ഷാപ്പില്‍ എന്നും ആവോളം ആഘോഷിച്ച ശേഷം ഓടയില്‍ വിശ്രമം ആരംഭിക്കുന്ന വറ്ക്കി ചേട്ടന്‍ വീട്ടിലെ കയറുകട്ടിലില്‍ ഉറക്കം ഉണരുന്നതും ത്രേസ്യാ ചേടത്തി കുറി നടത്തി പെണ്‍പിള്ളേരെ കെട്ടിക്കുന്നതും അല്ലെ നാട്ടു നടപ്പു?..


ഏതായാലും ശാന്തയുടെ ആ വെളിച്ചപ്പെടലിനു ശേഷം ശാന്തമാരെയെല്ലാം ഫെമിനിസ്റ്റ്‌ ബസിലെ സഞ്ചാരിണികള്‍ എന്നായിരുന്നു ഞങ്ങള്‍ വിളിച്ചാദരിക്കാറു..
അയല്‍ ഗ്രാമങ്ങളില്‍ നിന്നു വരുന്ന അവരെ പി ടി പി നഗറില്‍ ,ശാസ്തമംങലത്ത് ,ജവഹര്‍ നഗറില്‍ , പ്രശാന്ത്‌ നഗറില്‍ എലലാം അഴുക്കു തുണികളും ,പാത്രങ്ങളും കാത്തിരുന്നു .ഫ്രിഡ്ജില്‍ തലേന്നത്തെ കടും മഞ്ഞ പുളിശേരിയും, ചൂര കറിയും


ആ വീടുകളിലെ വെറുതെ ചില ഭാര്യമാരില്‍ ,അസി. ബാങ്ക്‌ മാനേജര്‍ ആയ ഒരു സ്ത്രീ ഉണ്ടായിരുന്നു...എഴുതി തെളിയുന്ന ഒരു കഥാകാരി ഉണ്ടായിരുന്നു, അവറ്ക്കു വിദ്യാസമ്പന്നരായ ഭറ്ത്താക്കന്മാരും.. എന്നാല്‍ നിറ്ഭാഗ്യവശാല്‍ ഉദ്യോഗപറ്വ്ത്തില്‍ പെണ്‍പ്പിറവികള്‍ ഒരു പടി മുന്നിലായിരുന്നു . ഭറ്ത്താവിന്റെ അസൂയാകലുഷിതമായ പരിഹാസങ്ങള്‍ കേട്ടില്ലെന്നു നടിച്ചു ,കഴുത്തിലെ താലികയറും മക്കളെയും മാറി മാറി നോക്കി നെടുവീപ്പിട്ടു , ഒന്നും സംഭവിക്കാത്തതു പോലെ അവറ് തിടുക്കത്തില്‍ ഓഫീസിലേക്കു ഒട്ടൊയില്‍ കയറി പോയിരുന്നു.


ആ വീടുകളിലെ വെറുതെ ചില ഭറ്ത്താക്കന്മാരില്‍, ഭാര്യയുടെ ഒഡേറ്ലിയെ പോലെ റിട്ടയെറ്ഡ്‌ ജീവിതം കഴിക്കാന്‍ വിധിക്കപെട്ട ഒരു കേണല്‍ ഉണ്ടായിരുന്നില്ലെ? ഉറപ്പായും ഒരാള്‍ ഉണ്ടായിരുന്നു..ഭാര്യ സായി ഭജന്‍ എന്നു പറഞ്ഞു പോവുന്നതെവിടെ എന്നു അറിയുന്ന ഒരു MD യും ഉണ്ടായിരുന്നിരിക്കണം...ഇല്ലെ?


ഒന്നര വറ്ഷത്തെ വിവാഹ ജീവിതത്തിനു ശേഷം, അപൂറ്വ്വം ചില സായാന്‍‌ഹങ്ങള്‍ പോലും ഭറ്ത്താവിനും അവന്റെ പ്രിയ സ്നേഹിതനും ഒറ്റയ്ക്കു വിട്ടു കൊടുക്കാന്‍ മടിച്ചു, കലി തുള്ളി വീട്ടിലേക്കു മടങ്ങിയ ഒരു സുന്ദരി ഉണ്ടായിരുന്നു ....മൂക്കു കയറിന്റെ, പരിഭവം പറച്ചിലുകളുടെ ,കണ്ണിരിന്റെ ,തലവേദനകളുടെ അനന്ത സാധ്യതകള്‍ അവള്‍ ആയോധമുറകളാക്കിയതു അവളെ പറഞ്ഞു ആരു പഠിപ്പിച്ചിട്ടാണു?..


ഒരു മിടുക്കിയുണ്ടായിരുന്നു ,പ്രസന്ന വദന...ശമ്പളം മുഴുവന്‍ പിടിച്ചു വാങ്ങിയും ,അവളെ അടക്കി ഭരിച്ചും ഒരു മിടുക്കനും....ഒടുവില്‍ ഒന്നും സഹിക്കാന്‍ കഴിയാതെ എല്ലാം അവ്സാനിപ്പിച്ചു കടന്നു പോയി അവള്‍ ...ലക്ഷ്മണ രേഖകള്‍ വരയ്ക്കണമെന്നും ,കന്നിനെ കയം കാണിക്കരുതെന്നും ആ മിടുക്കനെ ആരൊ ബോദ്ധ്യപ്പെടുത്തിയിരുന്നുവത്രെ....


ആരായിരിക്കും ? അല്ലെങ്കില്‍ പ്രതേയ്കിച്ചു ആരുമായിരിക്കില്ല, ഇതെല്ലാം അവരെ പറഞു പഠിപ്പിച്ചതു-ജനിതിക ദോഷം,ആറ്ജിത സ്വഭാവ വൈകല്യങ്ങള്‍,വളര്‍ത്തു ദോഷം ,നാട്ടു നടപ്പു, മഞ്ഞകണ്ണടകള്‍ ..അങ്ങിനെ എന്തും ആവാം..
വിവാഹം എന്നാല്‍ എതിറ് കഷിയെ നൂറു ശ്തമാനം വരുതിയില്‍ നിറുത്തുന്നതിനുള്ള അനുമതി പത്രം അല്ലെന്നും മറിച്ചു പരസ്പര
പൂരകമായി ,പങ്കാളിക്കാവശ്യമായ സ്പെസ് വിട്ടുകൊടുത്തു ജീവിക്കുന്നതാണു അതിന്റെ വിജയമന്ത്രം എന്നും ആരും വിശദീകരിച്ചു തന്നെന്നു വരില്ല.. മനസ്സിലാക്കി വരുമ്പൊള്‍ വൈകി പോവുന്നതാവാം മുഖ്യ പരാജയകാരണം.


എങ്കിലും ഒന്നു ചോദിച്ചൊട്ടെ ,ദാമ്പത്യം പോലെ മറ്റേതെങ്കിലും ബന്ധമുണ്ടൊ?..എത്രയും സുന്ദരമാകാനും ഭീകരമാകാനും കഴിയുന്നത്.വെറുതെയല്ലാത്ത ഭാര്യയും ഭറ്ത്താവും എത്ര ശതമാനം വരും? ആറ്ക്കെങ്കിലും അറിയുമൊ ?..


വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ.....



അനുബന്ധം....


പത്തു വറ്ഷത്തിനിപ്പുറം ആ ഫെമിനിസ്റ്റുകളുടെ ബസ്സിനു എന്തു സംഭവിച്ചിരിക്കും? അതിലെ പുലറ്ക്കാല റ്റ്രിപ്പിലെ സഞ്ചാരിണികള്‍... ,അവറ് ഇപ്പൊഴും ഉണ്ടൊ? അവരിലെ പുതു തലമുറ ചയില്‍ഡ്‌ കെയറ് ജീവനകാരികള്‍ ആയി എങ്കിലും മോക്ഷം നേടിയിരിക്കില്ലെ ?പുതു തൊഴില്‍ സാധ്യതകള്‍ കാരണമുള്ള ഹൈ അട്ട്രിഷന്‍ വീട്ടമ്മമാറ് യന്ത്രവല്‍ക്കരണം നടപ്പാക്കി പ്രതിരോധിച്ചിരിക്കാനാണു സാധ്യത ...എന്നാല്‍ ഭക്ഷണം... ഔട്ട്‌ സോറ്സ്സ് ചെയ്തിരിക്കുമോ?..



നമതിനു ഒരു കംമന്റ്‌ എഴുതി തുടങ്ങിയതാണു ,അതിങ്ങനെയായി..:)

Thursday 19 June 2008

അടുക്കളരാഷ്ട്രീയം (സസ്യേതരം)

ഇതൊരു പാചകകുറിപ്പല്ല..നമ്മുടെ നാടു പോലെ തന്നെ അടുക്കളയും ഇപ്പോള്‍ കൂട്ടു മുന്നണികളാണു ഭരിക്കുന്നതു എന്നൊരു അതിഥി സൂചിച്ചപ്പോഴാണു ഞാനും ശ്രദ്ധിക്കുന്നതു .. ചിലതെങ്കിലും ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ നല്ലതല്ലെ എന്നു കരുതി ഇവിടെ ചിലതു കുറിക്കുന്നു....ഇതൊരു ബാര്‍ട്ടര്‍ സിസ്റ്റം ആണുകെട്ടൊ ..നിങ്ങളുടെ രീതികള്‍ പങ്കു വച്ചാല്‍ പരസ്പരം പ്രയോജനകരം ആവും:)


രുചിയുമായി ബന്ധപ്പെടുത്തി ഭക്ഷിക്കാന്‍ മാത്രം തയ്യാറാവുന്ന കുട്ടികള്‍ , ജീവിതം സമ്മര്‍ദ്ദഭരിതം;ആകയാല്‍ ജീവരക്തം അനുദിനം സ്നേഹപൂര്‍ണവും മധുരോദാരവും ആയികൊണ്ടിരിക്കുയും ചെയ്യുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന മുതിര്‍ന്നവര്‍, ചിരപരിചിതമായ അടുക്കള വിഭവങ്ങളുക്കു ലഭ്യതാ പരിമിതികള്‍ ഉള്ള ഒരു മറുനാടന്‍ മാര്‍കെറ്റ്‌ ,അടുക്കള സഹായികളുടെ അഭാവം, ഓഫീസ്‌ തിരക്കുകള്‍ ,അതിഥികള്‍ എന്നിവ ഒക്കെയും ഒരു ജഗ്ഗ്‌ളറുടെ മനഃസ്സാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥയിലും ആരോഗ്യകരമായ ഒരു പാചശൈലി പിന്തുടരണം എന്നുള്ള തീവ്രമായ ആഗ്രഹങ്ങളും അനേഷണങ്ങളും അവസാനിക്കുന്നതു പലപ്പൊഴും കൂട്ടു മുന്നണികളിലാണു..



സിംഹപുരിയുടെ കാര്യം പറഞ്ഞാല്‍ അനേകായിരം ഫുഡ്‌ കോര്‍ട്ടുകള്‍ പിട്‌സ , ഡെലിവറികള്‍ ..ബഹുരാഷ്ടകുത്തകള്‍ കീഴടക്കുന്ന രസമുകുളങ്ങള്‍ എന്നൊക്കെയുള്ള വേറേയും ഭീഷണികള്‍ മറി കടന്നുവേണം വീട്ടു ഭക്ഷണമേശയിലേക്കു കുടുംബത്തെ ആവാഹനം ചെയ്യേണ്ടതു.



മാംസഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും കുട്ടികള്‍അറിയാതെ തന്നെ പച്ചക്കറികള്‍ അകത്തെത്തിക്കാനും ഞാന്‍ എപ്പോഴും ഒറ്റകക്ഷികളെ ഉപേക്ഷിച്ചു കൂട്ടുമുണണികളെയാണു ആശ്രയിക്കുക. പച്ചക്കറികള്‍ പാത്രത്തിന്റെ അരികിലേക്കു നീക്കി വയ്‌ക്കാതിരിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം.





അപൂര്‍വമായിമാത്രമെ ചിക്കെന്‍ തനിയെ വയ്ക്കാറുള്ളു...ബ്രൊക്കോളി , കാപ്സിക്കും,വഴുതങ്ങ , ചീര (അതു പോലത്തെ ഇലകള്‍) എന്നിങ്ങനെ ആയിരത്തി എട്ടു കൊംബിനേഷന്‍ പരീക്ഷിക്കാവുന്നതാണു. പച്ചക്കറികള്‍ തനിയെ വഴറ്റി അവസാനം ചേര്‍ക്കുകയാവും വേവ്വു വ്യത്യാസം ക്രമീകരിക്കാന്‍ നന്നു .. വറുത്തരച്ചു വയ്ക്കുന്ന ചിക്കെന്‍ -മട്ടന്‍ കറികളില്‍ ശീമ ചക്ക ,ഇടിചക്ക എന്നിവ്‌ ചേര്‍ക്കാം ,നാരുകളുടെ അളവു കൂടും..പണ്ടു വല്ലപ്പൊഴും മട്ടന്‍ കറിവയ്ക്കുമ്പോള്‍ കുമ്പളങ്ങ (ഇളവന്‍) കിട്ടിയില്ലെങ്കില്‍ അമ്മ ഇതികര്‍ത്തവ്യതാമൂഡയായിരിക്കുന്നതു കണ്ടിട്ടു അതു അളവുതികയ്ക്കാണുള്ള വേവലാതി മാത്രമാണെന്നാണു ഞാന്‍ അന്നു കരുതിയിരുന്നതു..പഴയ കൊംബിനേഷന്‍സ്‌ സാമ്പത്തികമായും ആരോഗ്യപരമായും നന്നു എന്നു ഇപ്പോള്‍ തോന്നുന്നു.




ബിരിയാണിയില്‍ കാരട്ടു,പീസ്‌, തുടങ്ങിയവ ലോഭമന്യെ ചേര്‍ക്കാം.. കട്ട്‌ലെട്ടുകളില്‍ ബീറ്റ്‌റൂട്ട്‌ , ഉരുളകിഴങ്ങു ,പീസ്‌ ഒക്കെ ചേര്‍ത്താലും കുട്ടികള്‍ സസന്തോഷം കഴിക്കും.(വിരുന്നുകാര്‍ ഉള്ളപ്പോള്‍ ഒറ്റ കഷികള്‍ തന്നെ വേണ്ടിവരും.അല്ലെങ്കില്‍ ചിലപ്പോള്‍ പിശുക്കാണെന്നാവും ചിലര്‍ ധരിക്കുക)




പ്രോണ്‍സ്‌(കൊഞ്ചു/ചെമ്മീന്‍) ഒരു വിധം എല്ലാ പച്ചക്കറികളോടും പരിഭവമില്ലാതെ ചേര്‍ന്നു പോവും .കായ,അച്ചിങ്ങ,പീച്ചിങ്ങ ,ചക്കകുരു തുടങ്ങിയ നാടന്‍ പച്ചക്കറികളോടും ബ്രൊക്കോളി,കാപ്സിക്കം തുടങ്ങിയ ആധുനികരോടും. ഇതു പുതിയ കണ്ടുപിടത്തമൊന്നുമല്ല കെട്ടൊ,എന്റെ കുട്ടിക്കാലത്തു ഇന്നെന്താ കൂട്ടാന്‍ എന്ന അയല്‍കാരി ചേടത്തിമാരുടെ പുലര്‍കാല അഭിവാദനങ്ങളില്‍ പല തവണ കേട്ടിട്ടുള്ളതാണു ..ചെമ്മീനും ,പീച്ചിങ്ങയും ചെമ്മീനും കായും എന്നൊക്കെ..



തുളസിയില തായ്‌ പാചകങ്ങളില്‍ പ്രോന്‍സിനും ബീഫിനുമൊപ്പം ചേര്‍ക്കാറുണ്ടു, ഒരു ഫ്ലേവര്‍ ആയി അല്ല,ഒരു കോമ്പിനേഷന്‍ ആയി തന്നെ.



മുട്ടയാണു പ്രോന്‍സുമായി ഈ കാര്യത്തില്‍ മല്‍സരിക്കാനുള്ളതു...ഒട്ടുമിക്ക ഇലകറികളിലും മുട്ട ചേര്‍ക്കുന്നതു അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കും,വിശേഷിച്ചു കുട്ടികളുക്കു.. കാബ്ബേജ്‌,മുരിങ്ങിയില ,വാട്ടര്‍ ക്രെസ്സ്‌ ,ചീര എന്നിവയുടെ തോരന്‍ ബാകി വന്നാല്‍ രാത്രിയില്‍ ഒരു മുട്ട കൂടി ചേര്‍ത്തു വഴറ്റി എടുത്താല്‍ അതു ലെഫ്റ്റ്‌ ഓവര്‍ കറികളുക്കു ഒരു പുതുജീവന്‍ കൊടുക്കും .കുട്ടികള്‍ കൂട്ടാന്‍ മടിയ്ക്കുന്ന വെണ്ടയക്ക,എങ്ങനെ പാചകം ചെയ്യണമെന്നു വല്യ പിടിയില്ലാത്ത ഇലകള്‍ (ഇവിടെ അങ്ങിനെ കുറെ തരം ഇലകള്‍ കിട്ടും) ഒക്കെ ഇങ്ങനെ {camouflage} നടത്തി കഴിപ്പിക്കാം





ചമ്മന്തി /ചറ്റ്‌ണികള്‍ നിര്‍മാണത്തില്‍ തേങ്ങയുടെ ഉപയോഗം കുറയ്ക്കാന്‍ ഒരു പാടു വഴികളുണ്ടു.ധാരാളം ഇഞ്ചി ,ചെറിയ ഉള്ളി,റ്റൊമാറ്റൊ ,ചില പച്ചകറികള്‍ ( കോവയ്ക്ക, ഫ്ലറ്റ്‌ ബീന്‍സ്‌ ) ,മല്ലിയില ,കറിവേപ്പില എന്നിവ വഴറ്റി അല്‍പ്പം തേങ്ങ ചേര്‍ത്തോ ചേര്‍ക്കാതെയൊ ചമ്മന്തികള്‍ സൃഷ്ടിക്കാം. ഇഞ്ചി കൂടുതല്‍ ചേര്‍ക്കുന്നതിനാല്‍ ഇഡ്ലിദോശയുടെ ഒരു ഉപോല്‍പ്പന്നമായ ഗ്യാസിനെതിരെയും ഫലപ്രദമാണു. ചിലപ്പോഴെല്ലാം എള്ളു ,ഉഴുന്നു ഇവ വറുത്തു മല്ലിയില ചേര്‍ത്തു ചമ്മന്തി അരച്ചാണു സസ്യാഹാരികളായ അതിഥികളെ പ്രീതിപ്പെടുത്താറു. പലവിധത്തില്‍ പരീക്ഷണം നടത്തി 'ഡിസൈനര്‍ ചമന്തികള്‍ ഉണ്ടാക്കാവുന്നതെയുള്ളു. ദോശകളിലും കോംബിനേഷന്‍ പരീക്ഷിക്കാം ,ചെറുപയര്‍,പരിപ്പു എന്നിവ ചേര്‍ത്തരച്ച അട ദോശകള്‍ ഇടയക്കു ഒക്കെ ആകാം.


ഓലന്‍ ,എരിശ്ശെരി, കൂട്ടുകരി, പയറൊ പരിപ്പൊ ചേര്‍ത്ത ചീര ,വഴകൂമ്പ്‌,ഉണ്ണിപിണ്ടി തുടങ്ങിയ കേരളത്തിന്റെ തനതു(?) വെജെറ്റെറിയന്‍ കറികളില്‍ മാംസ്യ-സസ്യ കൂട്ടുകെട്ടു ശക്തം.



സാലഡുകളില്‍ മുളപ്പിച്ച പയര്‍ ചേര്‍ത്തു അതിനെ കൂടുതല്‍ പോഷക സമൃദ്ധമാക്കാം.





എണ്ണയാണു ഇപ്പോള്‍ മറ്റൊരു കൂട്ടുകക്ഷി, സൂര്യകാന്തി എണ്ണയും ഒലിവ്‌ ഓയില്‍ ചേര്‍ന്ന കൊംബിനേഷന്‍ ഇപ്പോള്‍ മര്‍ക്കെറ്റില്‍ ലഭ്യമാണു , സസ്യേതര പാചകങ്ങളില്‍ രുചിഭെദം അത്രയ്ക്കു അനുഭവപ്പെടാറില്ല.



സമര്‍പ്പണം..ചേട്ടനു രണ്ടുദിവസം ബ്രെഡും ഉണ്ടാക്കികൊടുത്തു വല്ലോം എഴുതിയിടൂ എന്നു പറഞ്ഞ ഒരു അനിയത്തിക്കുള്ള ഒരു പ്രതികാരം

Saturday 24 May 2008

അതിജീവനകല

പ്രണയം നിര്‍മ്മിക്കുന്ന പദാര്‍ത്ഥം എന്താണു എന്ന നമതിന്റെ ചോദ്യം വായിച്ചപ്പോള്‍ പണ്ടെന്നൊ കുറെ കാലം മനസ്സിലുണ്ടായിരുന്ന ഒരു ചോദ്യം ഓര്‍മ്മ വന്നത്‌... പ്രണയം നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രതിഭാസം എന്തായിരിക്കും അതും ഒരു ഏക ദിശാ പ്രണയം ?



Gone with the wind ലെ സ്കാര്‍ലെറ്റ്‌ ഒഹാരയുടെ കഥ വായിച്ചപ്പോള്‍ മുതല്‍ ആയിരുന്നു ആ ചോദ്യം മനസ്സില്‍ കുടിയേറിയതു.
മെലനിയുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന ആഷിലിയോടു അവള്‍ നടത്തുന്ന പ്രണയാഭ്യര്‍ഥനയില്‍ തന്നെ തുടങ്ങുന്നു വൈചിത്ര്യം.നിരസ്സിക്കപ്പെട്ടതിന്റെ പ്രതികാരം എന്ന വണ്ണം ആഷിലിയുടെ ഭാര്യ സഹോദരനെ വിവാഹം കഴിച്ചു അവള്‍ , അധികം താമസിയാതെ വിധവയായുമായി ,അമ്മയും. ഒരിക്കലും സ്വീകരിക്കപ്പെടാതിരുന്ന ആ പ്രണയം അവള്‍ക്ക്‌ സമ്മാനിച്ചതു ദുരിതങ്ങള്‍ മാത്രമായിരുന്നു.. എങ്കിലും ആശകൈവിടാതെ ദയനീയമായ അര്‍ത്ഥനകള്‍ അവള്‍ തുടരുന്നുണ്ടു .യുദ്ധകാല കെടുതിക്കള്‍ക്കിടയില്‍ തകര്‍ന്നുപോയ കുടുമ്പത്തെ കരകയറ്റുക എന്ന ദൗത്യം സ്കര്‍ലെറ്റ്‌ സധൈര്യം ഏറ്റ്ടുടക്കുന്നുണ്ടു ,.യുദ്ധമുന്നണിയിലേക്കു പോയ ആഷിലിയുടെ ആവശ്യപ്രകാരം ആയാളുടെ ഭാര്യയെയും ഏറ്റ്ടുക്കെണ്ടിവന്നു അവള്‍ക്കു.ഇതിനിടയില്‍ സ്വന്തം ജീവിതത്തെ കുറിച്ചു വിചിന്തനം നടത്താന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല .ആഷിലിയെ എന്നെങ്കിലും സ്വന്തമാക്കാന്‍ കഴിയുമെന്ന മൂഢ സ്വര്‍ഗത്തിലായിരുന്നു ,സ്കാര്‍ലെറ്റ്‌..അതിനാല്‍ പ്രണയവും സംരക്ഷണയും നല്‍കാന്‍ എന്നും സന്നദ്ധനായിരുന്ന രെറ്റിനെ നിരസ്സിക്കാന്‍ അവള്‍ മടിച്ചതുമില്ല...



( ബുക്ക്‌ വായിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ വിക്കിയില്‍ കഥാസംക്ഷിപ്തമുണ്ടു ,കൂടുതല്‍ എഴുതിയാല്‍ മാര്‍ഗ്രെറ്റ്‌ മിച്ചെലിന്റെ ആതമാവിനു പോലും സഹിച്ചെന്നുവരില്ല..,പിന്നെ ഈ കൃതിയുടെ ആരാധകര്‍ക്കും..)



പ്രണയത്തിന്റെ വിഗതികള്‍ വിചിത്രം ..ആദ്യ വായനയില്‍ എന്നെ സ്കാര്‍ലെറ്റ്‌ കുഴക്കി...'"ഈ പെണ്ണിനു വട്ടാ'"' ആഷിലി ഒരു കോന്തന്‍ ..എന്നൊക്കെ യാണു അന്നു കൗമാരകുതൂഹലം കൈവിട്ടിട്ടിലാതിരുന്ന വായനക്കാരിയുടെ ആതമഗതം ..രെറ്റ്‌ എന്ത പറയുക? ചെയ്യുക ? എന്നൊക്കെയുള്ള ആകാംഷയില്‍ പേജുകള്‍ അതിവേഗം മറിഞ്ഞു......ഇന്നത്തപ്പോലെയല്ല ,കഥാ പാത്രങ്ങളുടെ ഭാവിയില്‍ കടുത്ത ആശങ്ക തോന്നിയിരുന്ന കാലമായിരുന്നു...:)



പിന്നീടു വായിച്ചപ്പോഴും സിനിമ കണ്ടപ്പോഴുമെല്ലാം കുറച്ചു കൂടി മുതിര്‍ന്നിരുന്നു.......യുദ്ധത്തില്‍ കത്തിയെരിയുന്ന തെരുവിലൂടെ മെലനിയേയും അവളുടെ നവ ജാത ശിശുവിനേയും കൊണ്ടു 'ടാര എന്ന സ്വതം എസ്റ്റേറ്റ്റ്റിലേക്കു യാത്ര ചെയ്യാന്‍ കാണിക്കുന്ന ധൈര്യം , ജോലിക്കാരുടെ താമസഥലത്തുള്ള അടുക്കള തോട്ടത്തില്‍ പോയി ഭക്ഷിക്കാന്‍ കിട്ടുമൊ എന്ന് അനേഷിക്കുന്ന പ്രയോഗികത. ടാരയിലെത്തി അതിന്റെ സംരക്ഷണം ഏറ്റ്ടുക്കുന്ന താന്‍പോരിമ .രെറ്റിനോടു പണം കടം വാങ്ങാന്‍ പോകാനായി ടാരയിയില്‍ യുദ്ധാനന്തരം അവശേഷിക്കുന്ന ഏക നല്ല തുണിയായ കര്‍ട്ടന്‍ കൊണ്ടു വസ്ത്രം തുന്നിക്കുന്ന സ്ത്രൈണകൗശലം ,വീട്ടില്‍ എത്തിയ പട്ടാളക്കാരനെ നേരിടുമ്പോള്‍ കാണിക്കുന്ന വിപദിധൈര്യം അതൊക്കെ യാണു പുനര്‍വായനയില്‍ കണ്ണില്‍പ്പെടുന്നതു.



പ്രായോഗികതയുടെ ആള്‍രൂപം എന്നു വിശേഷിപ്പിക്കാവുന്ന സ്വഭാവഗുണമുള്ളസ്കാര്‍ലെറ്റ്‌ ഒരിക്കലും ഒരു ഹീറോ ആയിരുന്നിട്ടില്ലാത്ത ആഷിലിയില്‍ പ്രണയം സമര്‍പ്പിക്കുന്നതിന്റെ വൈരുധ്യം അപ്പോഴും ബാക്കിയാവുന്നു.. ചോദ്യവും. പ്രണയം നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രതിഭാസം എന്നതായിരുന്നു ? പക്ഷെ ഒന്നറിയാം ആ പ്രണയം അതാണവള്‍ക്ക്‌ പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം നല്‍കിയതു..അതിന്റെ പൊള്ളത്തരം വളരെ വൈകിയാണെങ്കിലും സ്കാര്‍ലെറ്റ്‌ മനസ്സിലാക്കുണ്ടു..പക്ഷെ വീണ്ടും കാത്തിരിക്കാനായിരുന്നു വിധി..



സര്‍വഗുണ സമ്പന്ന എന്നൊരിക്കലും വിശേഷിപ്പിക്കാന്‍ കഴിയാത്ത ഈ കഥ പാത്രം എന്തു കൊണ്ടു എപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നു എന്ന അനേഷണം ഇപ്പോള്‍ എത്തിച്ചേരുന്നതു...""അതിജീവനകല"" ..അതു സ്ത്രീ കഥാ പാത്രങ്ങളും (യഥാപാത്രങ്ങളും) സ്വായത്തമാക്കുമ്പോള്‍ അതിഷ്ടപ്പെടുന്നു എന്നുള്ളതാണു...എങ്കില്‍ പി.വല്‍സലയുടെ നങ്ങേമ മുതല്‍ സുന്ദരന്റെ ബ്ലോഗ്ഗിലെ ചിമ്മാരു മറിയത്തോളം വരുന്ന "അതിജീവനക്കാരികളില്‍ സ്കാര്‍ലെറ്റിനു എന്താണു സവിശേഷത....അതു സ്കര്‍ലെറ്റിന്റെ പ്രണയം പോലെ തന്നെ ...വിശദീകരണങ്ങളുക്കു വഴങ്ങാന്‍ പ്രയാസം :)


സ്ത്രീ എഴുത്തുകാര്‍ Event

Sunday 29 July 2007

രോഹിണിയുടെ യാത്രാകുറിപ്പ്

പതിവില്ലാതെ പാക്ക്‌ ചെയ്യാനുള്ള സാധങ്ങളുടെകൂട്ടത്തില്‍ ക്യാമറ ആദ്യമെ എടുത്തു വച്ചപ്പോള്‍ രോഹിണിയുടെ ഭര്‍ ത്താവ് ചോദ്യഭാവത്തില്‍ നോക്കി ..ഒരു ബ്ലൊഗ്ഗര്‍ ക്യാമറ ഇല്ലാതെ നാട്ടില്‍ പോയികൂട !..മലയാളം ബ്ലോഗ്ഗര്‍ അല്ലാത്തിനാലും ബ്ലോഗിനെ പറ്റി രോഹിണി പറയുന്ന വിവരങ്ങള്‍ മാത്രം അറിയുന്ന ആളായതിനാലും രോഹിണി പറഞ്ഞതു കേട്ടു ,അതേയൊ എന്നു മാത്രം പറഞ്ഞു..


സിബി ദൂരെ നിന്നു കൈവീശി ..രോഹിണിയ്ക്കും ഭര്‍ത്താവിനും സമാധാനമായി..കൊതുകിനെതിരെ ഹര്‍ത്താല്‍ എന്നു കേട്ടിരുന്നു. വിമാനത്താവളം വിട്ടു പുറത്തു കടന്ന ഉടനെ റോഡ്‌ ചെറുതായി , നേരിയ വെളിച്ചമുള്ള ഒരു ഉള്‍നാടന്‍ പട്ടണത്തിലെ റോഡിലൂടെ വണ്ടിയോടിയപ്പോള്‍ രോഹിണിയ്ക്കു സംശയം തോന്നി..ഒരു അന്താരഷ്ട്രാ വിമാനത്താവളത്തിലേക്കുള്ള അപ്രോച്‌ റോഡ്‌ ഇത്ര ചെറുതൊ ? വീതിയേറിയ ഹൈ വേയുടെയും വെള്ളിവെളിച്ചത്തിന്റേയും ധാരാളിത്തം നാലു മണികൂര്‍ മുന്‍പുമാത്രമായിയിരുന്നൊ?


സിബിയെ.. ഇതു തന്നെയാണോ റോഡ്‌?



..മൂന്നു വര്‍ഷത്തിനിടയില്‍ റോഡ്‌ തെല്ലും മാറിയിട്ടല്ല എന്നു കണ്ടു അവളുക്കു അത്ഭുതം തോന്നി, അല്‍പം ആശ്വാസവും..ഒക്കെ അങ്ങു മാറിയാല്‍ പിന്നെ എന്തോര്‍ത്തു സങ്കടപ്പെടും,നോസ്റ്റല്‍ജിക്‌ ആവും ? ..ഒരു കുസൃതി ചിരിയോടെ രോഹിണി ഓര്‍ത്തു.



വീട്ടിലെക്കുള്ള വഴിയില്‍ നെല്‍പാടങ്ങള്‍ അധികം കണ്ടില്ല.പകരം നെല്ലുകുത്തുന്ന മില്ലുകള്‍.


ഇതിനൊക്കെ നെല്ലു എവിടുന്നാണു സിബി?


തമിഴ്‌നാട്ടില്‍ നിന്നാണു..


പുഴയില്‍ നിറച്ചു വെള്ളമുണ്ടൊ?


ഉവ്വു ..കാണണൊ?...


വേണമെന്നില്ല ..


ഇയിടെ p യുടെ ബ്ലോഗില്‍ അതിന്റെ പടം കണ്ടതാണല്ലൊ..


പാടം ഒക്കെ നികത്തിയോ?..


ഇല്ല റോഡ്‌ സൈഡില്‍ ഇല്ലായെന്നേയുള്ളു, ഉള്ളിലേക്കു ഉണ്ടു..



നാട്ടിലെ എറ്റവും ഇഷ്ടപ്പെട്ട കാഴ്ച്ചയായിരുന്നു,ഇളം പച്ച വയലുകളും വയല്‍ക്കരയിലെ തെങ്ങിന്‍ തോപ്പില്‍ നിന്നു എത്തിനോക്കുന്ന വീടുകളുടെ മേലാപ്പും...


സിബിയ്ക്കു എല്ലാ കുഴിയും പരിചയമായതിനാല്‍ അതൊക്കെ ഒഴിവാകാനായി കാറു ഒരു അഭ്യാസിയെപ്പൊലെ ചെരിച്ചും വളച്ചുമെല്ലാം ഓടികുന്നു.


ഇതു പണ്ടു അനിയന്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂള്‍ അല്ലെ ?



ഒ ..അതിപ്പൊ എന്‍‌ജിനീയറിംഗ് കോളേജ് ആണു.


മാമന്റെ വീട്ടില്‍ ആദ്യം ല്ലെ...



ആയ്കോട്ടെ..


ആ ചെറിയ വഴിയില്‍ എത്ര നല്ല നല്ല വലിയ വീടുകള്‍ അതിനു മുന്നിലെ ഇട റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു ,ഇതൊക്കെ ആരാ ഒന്നു നികത്തുക? രോഹിണിക്കു വല്ലാത്ത ധാര്‍മിക രോഷം തോന്നി..അവളെ ഗൗനിക്കാതെ കൂറ്റന്‍ അരിലോറികള്‍ ആടിയുലഞ്ഞു കടന്നു പോയി.
ഈ വഴിയിലും ഒരു റൈസ്‌ മില്ല് ഉണ്ട്‌ ..സിബി പറഞ്ഞു



മഴ നനഞ്ഞു നില്‍ക്കുന്നു, കുടിയിലെ ചെമ്പരുത്തിയും ചെത്തിയും ..ഈയിടെ S -ഇന്റെ ബ്ലോഗില്‍ ഇതൊക്കെ കണ്ടതിനാല്‍ രോഹിണിയ്ക്കു പുതുമ തോന്നിയില്ല..മാമി അമ്പലത്തിലെ ഉണ്ണിയപ്പപ്രസ്സാദം തന്നു.കഴിക്കേണ്ടായിരുന്നു എന്നു തോന്നി.അതിന്റെ സ്വാദ്‌ ഒാര്‍മകളില്‍ ഭദ്രമായിരുന്നേനെ.മാമന്‍ പാവപെട്ട കുട്ടികളുക്കു പഠനം സഹായം പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണു.ദാനശീലനു രോഹിണി പേന കൊടുത്തു.ആ സന്ദര്‍ശനം അവരെ സന്തുഷ്ടരാക്കി എന്നു തോന്നി.അടുത്തുള്ള ആ വലിയ വീടുകളില്‍ ഒന്നുകില്‍ അമ്മയും അച്ഛനും മാത്രമെ അല്ലെങ്കില്‍ ആരുമില്ല എന്ന അവസ്ഥയാണെന്നു പറഞ്ഞു.



ഇറങ്ങട്ടെ ,അവരു കാത്തിരിക്കുന്നുണ്ടാവും.


അമ്പലത്തിന്റെ മുന്നിലെ ആലും കുളവും വാഴതോപ്പും മാറ്റമില്ലാതെ നില്‍കുന്നു..നന്നായി..ഒരു ആവാസവ്യവസ്ഥ നിലനിന്നുപോകട്ടെ.


ഈ വഴിയില്‍ പള്ളി ഇതു പുതിയാതാണ്ല്ലൊ ,നല്ല ഭംഗി.



ഗേറ്റില്‍ നിന്നു നോക്കിയാല്‍ വീടു കാണുന്നില്ല ജാതി മരങ്ങള്‍ വീടിനെ വിഴുങ്ങുന്ന കാലം വിദൂരമല്ല എന്നു തോന്നി..മുറ്റത്തെ ചെമ്പകമെവിടെ? ജാതിയും തെങുല്ലാതെ ഉണ്ടായിരുന്ന മറ്റു മരങ്ങള്‍ എല്ലാം കാരണവര്‍ വെട്ടി വിറ്റു എന്നു തോന്നുന്നു.ഭാഗ്യം ,തുളസി തറയില്‍ വേറൊന്നും നട്ടിട്ടില്ല..


കൃഷി നഷ്ടം ..കൊടുക്കാന്‍ പോകുകയാ..കാരണവര്‍ പറഞ്ഞു..


ഇവിടിപ്പൊ സ്ഥലത്തിനു നല്ല വിലയാണു ..


ശരിയായിരിക്കും ,നെടുമ്പാശേരിയില്‍ വിമാനം പറന്നകലുന്ന ശബ്ദം ഇവിടെ വ്യക്തമായി കേള്‍ക്കാമല്ലോ



അ പഴയ വലിയ വീട്ടില്‍ അനേകം ഇലക്‍ട്രൊണിക്‌ ഉപകരണങ്ങള്‍ .പലതും കേടായി ,ചിലതു പുതിയതു...
മൈക്രൊ വേവ്‌ മാത്രമാണില്ലാതിരുന്നതു..അതാണു ഒന്നു വേണമെന്നു പറഞ്ഞത്‌.
അതെയൊ..രോഹിണി ഭവ്യമായി പറഞ്ഞു


വലിയപാട്ടി പതിവുപോലെ വേവലാതിയിലാണു..ഇഡിലിമാവില്‍ വെള്ളം ചേര്‍ത്തു..ചട്ടണിക്കു അരയ്കാന്‍ വാടി വീണ തേങ്ങ പെറുക്കി കൂട്ടിയിട്ടിരിക്കുന്നതില്‍ നിന്നു ചെറിയാരെണ്ണം തിരഞ്ഞെടുത്തു.. കൂട്ടി വച്ച കാപ്പിയില്‍ ചൂടു വെള്ളം ഒഴിച്ചു..എങ്കിലും എല്ലാത്തിനും സ്വാദ്‌ ഉണ്ടാവും, കിണര്‍ വെള്ളത്തിനു സ്വാദ്‌ പകരാന്‍ കഴിയും എന്നു തോന്നുന്നു.


ചെറിയ പാട്ടി തിരക്കിട്ടു കണക്കെഴുതുകയാണു.
..കാളി തേങ്ങ മടല്‍ 4.60 പൈസ...അല്ലെങ്കില്‍ മറന്നു പോകും..
കണക്കു പുസ്തകം മടക്കി വച്ചു ഗുളിക കഴിക്കാന്‍ പോയി..ഇന്‍സുലിനും എടുക്കണം.
രോഹിണി പുസ്തകം മറിച്ചു നോക്കി..മൊബൈല്‍ ചാറ്ജ് ചെയ്യാ‍ന്‍ 500 ,ജാതി വിറ്റ വകയില്‍ ഇനി ബാക്കി കിട്ടാനുള്ളതു.. 6300 . പഴയതാളുകളൊന്നില്‍ ബൈ പാസ്സ്‌ സര്‍ജെറി അമൃത ..2.5 ലക്ഷം..
പാട്ടി തിരിച്ചു വന്നു ,സിബിയ്ക്കു എത്രയാ കൊടുത്തെ? അവനോടു എത്രമണിക്കാണു വരാന്‍ പറഞ്ഞതു ?..
അന്തമില്ലാത്ത വേവലാതികള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ രോഹിണി ക്യാമറ എടുത്തു കുടിയിലേക്കിറങ്ങി.


തൊഴുത്തിന്റെ പടം പിടിക്കണൊ ,അതൊ കിണറിന്റെ പടം പിടിക്കണൊ?ഏതായിരിക്കും കൂടുതല്‍ നൊസ്റ്റാല്‍ജിക്‌? ഈ വലിയ പാട്ടിയുടെ മുഖത്തെ ചുളിവുകള്‍..നന്നായിരിക്കും..


വലിയ പാട്ടി വിലക്കി , ഇത്ര അടുത്തുനിന്നു വേണ്ട...കിഴവിയെപോലെ ഇരിക്കും.. കൊറച്ചു ദൂരെ നിന്നു മതി..ങെ!




പൂജാ മുറിയില്‍ അമൃതാന്ദമയിയും സായിബാബയും മുഖ്യ സ്ഥാനത്തിരിക്കുന്നതു കണ്ടു ..മകള്‍ അമ്മയുടെ ഭക്ത,ചെറിയ മരുമകള്‍ സായി ഭക്ത..എന്തെങ്കിലും ഒന്നില്ലാത്ത ആളുകളില്ലാത്രെ.. മുറികളുടെ സ്ഥാനം മറ്റാന്‍ പോവുകയാണു , വാസ്തു പുരുഷനു അസ്വസ്ഥത ഉണ്ടാക്കുന്ന നിലയിലാത്രെ ഇപ്പൊഴത്തെ കിടപ്പ്‌.



നഗരത്തിലേക്കുള്ള യാത്ര , റോളര്‍ കോസ്റ്റര്‍ റൈഡ്‌ പോലെ .വെള്ളം ഒഴുകിപോവാനുള്ള യാതൊരു വഴിയും ഇല്ല ,കാല്‍ നടപാത എന്നൊരു കണ്‍സെപ്റ്റ്‌ തന്നെ ഇല്ല..റോഡിനു വേണ്ടി വണ്ടികളും കാല്‍നടക്കാരും മഴ വെള്ളവുമെല്ലാം മല്‍സരിക്കുന്നുവെന്നു തോന്നി.



അതെയ്‌ ഇവിടെ നാടു മുഴുവനും അങ്ങു പുരോഗമിച്ചു ..ആകെ മൊത്തം ഒരു തീം പാര്‍ക്ക്‌ സ്റ്റൈല്‍ ആണു...


ഇപ്പൊ ഒരു മാതിരി തമാശ കേട്ടലൊന്നും ഒരു ഗുമ്മില്ല,രോഹിണിയുടെ ഒരു ദിവസം എത്ര തമാശകളിലൂടെയാണു കടന്നു പോകുന്നതു .അവള്‍ കണ്ണടച്ചിരുന്നു.



സിബി ഇനി അടുത്തെവിടെയാ ഇന്റര്‍നെറ്റ്‌കഫെ ? 24 മണികൂര്‍ പോലും ആയില്ല ,ചാംഗിയില്‍ വച്ചു മെയില്‍ എല്ലം ക്ലിയര്‍ ചെയ്തതാണു എന്നിട്ടും ഭര്‍താവിനു വിത്ഡ്രോയല്‍ സിംറ്റംസ്‌ കണ്ടു തുടങ്ങി..
ബ്ളാക്ക്ബെറി ഇല്ലെ ?
അതുപോര...ഒരു ഫയല്‍ ക്ളിയറ് ചെയ്യാനുണ്ടു.
കാക്കനാടു എത്തിയാല്‍ ഒന്നുണ്ട്‌.


നിനക്കെങ്ങിനെ അറിയാം? ..


രോഹിണി ത്രികാലജ്ഞാനിയെപ്പോലെ മന്ദഹസിച്ചു..



അനിയത്തിയും ഭര്‍ത്താവും നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു,ഇനി പോകുന്നതു വരെ രണ്ടുപേരുടെയും വായും അടഞ്ഞിരിക്കുന്ന പ്രശനമില്ല ,പുരുഷകേസരികള്‍ മിതഭാഷികളെപോലെ കളി പറഞ്ഞു.


അവര്‍ നാട്ടു വിശേഷങ്ങളുടെ കെട്ടഴിച്ചു ,ചേട്ടനും ഭാര്യയും അവരുടെ അടുത്തു താമസിക്കുന്നതിനു വേണ്ടി നോക്കി വച്ചിരിക്കുന്ന വീടുകളെയും സ്ഥലങ്ങളേയും പറ്റി വിവരിച്ചു..വില കേട്ടു തല തിരിഞ്ഞു.. പാടം നികത്തി നിര്‍മിച്ചിരികുന്ന 'വാലി'കള്‍ കരപാടങ്ങളില്‍ 'മെഡോസ്‌' പിന്നെ ചെറിയ കുന്നുകളില്‍ 'ഹൈറ്റ്‌സും' .പേരെല്ലാം അര്‍ത്ഥവത്തായതു..ഇന്റര്‍നെറ്റില്‍ നോക്കി, വില്ല എല്ലാം സോള്‍ഡൗട്ട്‌..കേരളത്തില്‍ വീടുകൃഷി മാത്രമാണിപ്പോള്‍ ലാഭത്തില്‍ നടക്കുന്നത്‌.



സ്മാര്‍ട്ട്‌ സിറ്റി ആണു ഈ വിലവിസ്ഫോടനത്തിന്റെ പ്രഭവ കേന്ദ്രം എന്നു പത്ര പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തി ,എല്ലാ വീടുകളുക്കും പ്ലോട്ടുകളുക്കും സ്മാര്‍ട്ട്‌ സിറ്റിയില്‍ നിന്നുള്ള ദൂരമാണു , സീപ്പോര്‍റ്റ്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ സ്മാര്‍ട്ട്‌ സിറ്റിക്കടുത്തായി ചേര്‍ത്തലയില്‍ 12 സെന്റ്‌ ...ങെ!


ഫ്ളാറ്റുകള്‍ നോക്കി നഗരത്തിലെത്തിയ രോഹിണിയ്ക്കു ,നഗരം മാലിന്യകൂമ്പാരമാണെന്നു A യുടെ ബ്ലോഗില്‍ കണ്ടിരുന്നതിനാല്‍ അത്ഭുതം തോന്നിയില്ല, ഇനി ഇതിന്റെ പടം പിടിച്ചു ബ്ലൊഗിലിട്ടു സ്വതവെ ദുര്‍ബലമനസ്കരയായ NRI ബ്ലൊഗ്ഗെര്‍സിന്റെ മനഃസമാധാനം നഷ്ടപ്പെടുത്തേണ്ട എന്ന് അവള്‍ തീരുമാനിച്ചു.



ഹോസ്പിറ്റലില്‍ പനി പിടിച്ചു കിടന്ന അമ്മാവനെ കണ്ടു മടങ്ങുമ്പോള്‍ ഇടനാഴിയിലെ നീല സാരി അണിഞ്ഞ പെണ്‍കൂട്ടത്തിന്റെ വിളര്‍ത്ത മുഖങ്ങളെ രോഹിണി അതീവ സഹതാപത്തോടെ നോക്കി ,അവരുടെ കഥ വായിച്ചിരുന്നല്ലൊ. ചുമരിലെ നിറഞ്ഞ ചിരിയുടെ ചെറിയ ലാഞ്ചന പോലും അവിടെ കണ്ടില്ല.



ഒ ഇന്നൊന്നും നടക്കുന്ന മട്ടില്ല സിനിമ കണ്ടാലോ.സിനിമാപ്രിയന്റെ
ശബ്ദം കേട്ടു .. ...ആയ്കൊട്ടെ..



സിറ്റിയിലൂടെ നടക്കുന്നതും റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നതുമെല്ലം
ബുദ്ധിമുട്ടാണെന്നു അനിയത്തി പറഞ്ഞപ്പോള്‍ ഇത്രയക്കു തോന്നിയിരുന്നില്ല. രണ്ടു വര്‍ഷം എന്റെ കാല്‍കീഴില്‍ കഴിഞ്ഞ നഗരമല്ലെ.


ഇറങ്ങാനും കേറാനും സമ്മതിക്കാതെ തിരക്കിട്ടു പായുന്ന ബസ്സുകള്‍ , ബസ്സ്റ്റോപ്പില്‍ ചെളി കുഴി ,ബസ്സ്‌ നിര്‍ത്തുന്നതു റോഡിനു നടുവില്‍.. വെറുതെയല്ല ചെറിയ ദൂരത്തിനു പോലും ആളുകള്‍ ഒട്ടൊ പിടിക്കുന്നത്‌. ചോദിച്ചതു കൂടുതലാണെന്നറിയാമെങ്കിലും, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്കു ഒരു ചെറിയ കൈതാങ്ങ്‌ എന്ന പതിവു ഹെഡിലാണു ഇത്തരം സാമ്പത്തികാബദ്ധങ്ങള്‍ എഴുതി തള്ളാറുള്ളതെന്നോറ്ത്തു.



കുളം എന്നവസാനിക്കുന്ന പേരു ഈ നഗരത്തിന്റെ വളരെ ചേരുന്നുവല്ലോ ,പേരിന്റെ ഉല്‍ഭവം എവിടെ നിന്നാണെ ങ്കിലും അതു നഗരഹൃദയത്തിലെ റോഡിലെ കുഴികള്‍ അതു അന്വര്‍ത്ഥമാക്കുന്നുണ്ട്‌.



തിരക്കിലൂടെ നീന്തി തീയേറ്റ്രിനറ്റുത്തെത്തി..ടികെറ്റില്ല , സെക്കന്റ്‌ ഷോയക്കു ഇരട്ടി വിലയില്‍ തരാമെന്നു പെട്ടിക്കടയുടെ പിന്നില്‍ നിന്നൊരു സിനിമാപ്രവര്‍ത്തകന്‍ പറഞ്ഞു.പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിനുവേണ്ടി ജനം സഹിക്കുന്ന കഷ്ടപ്പാടുകള്‍ ലാല്‍ ജോസ്‌ അറിയുന്നുണ്ടോ? ശ്രീനിവാസന്‍ അറിയുന്നുണ്ടോ ?
എതിരെയുള്ള ഡി സി ബൂക്സ്‌ ആണു രോഹിണിയെ സന്തോഷിപ്പിച്ച്തു.


പക്ഷെ ഇന്നു ഞായറാഴ്ച്ചയാ കെട്ടൊ.. രോഹിണി മുഖം വീര്‍പ്പിച്ചു.



സിനിമയിലെ ദുബായി രോഹിണിക്കു അപരിചിതമായിരുന്നില്ല..ഫിഷ്‌ മാര്‍ക്കെറ്റും ക്രീക്കും,പിന്നെ അ ബോട്ട്‌ യാത്ര പോലും അവളുക്ക്‌ നിത്യകാഴ്ച്ച പോലെ...ജബെല്‍ അലിയിലേക്കു പോകാനുണ്ടെന്നു കള്ളം പറയുന്ന ഉപനായകനെ നല്ല പരിചയം തോന്നി..




ദിവസങ്ങള്‍ എത്ര പെട്ടെന്നാണു തീറ്‌ന്നു പോകുന്നത്‌.പെട്ടിയിലെ സാധനങ്ങള്‍ പോലെ .



'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ എന്റെ ഗ്രാമം കൊതിക്കാറുണ്ടിന്നും..തിരികെ മടങുവാന്‍ ..തീരത്തണയുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും' സിനിമയിലെ ആ പാട്ടാണു രണ്ടു ദിവസമായി ചുണ്ടില്‍..


തീര്‍ച്ചയായും,..കുറച്ചു കൂടി കാശുണ്ടാക്കി വരു.. മഴയത്തു തലയാട്ടി നിന്ന വാഴകൂട്ടം പറഞ്ഞു .



വണ്ടി വന്നു.. മടക്കയാത്ര പതിവു പോലെ നിശബ്ദം



സില്‍ക്‌ എയറിലെ പെണ്‍കുട്ടിയുടെ കൃത്രിമവിനയത്തിന്റെ ചിറകിലേറി രോഹിണിയും ഭര്‍ത്താവും വീണ്ടും ,സൂര്യനെതിരെ ,ആകാശമാളം നോക്കി പറന്നകന്നു.





കിരണിന്റെ പാട്ട് ഇവിടെ: (തിരികെ ഞാന്‍ വരുമെന്നു..